District News
പത്തനംതിട്ട: കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണ നടപടികള്‍ നടക്കുവാന്‍ പോകുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് നടപടികളെ ബാധിക്കുമെന്നും അതിനാല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുശേഷം മാത്രം എസ്ഐആര്‍ നടപടികള്‍ കേരളത്തില്‍ ആരംഭിക്കാവൂവെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലയിലെ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെ യോഗം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച പരിഷ്കരിച്ച വോട്ടര്‍പട്ടിക നിലനില്ക്കുമ്പോള് അത് പരിഗണിക്കാതെ വീണ്ടും പഴയകാല വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി വോട്ടര്‍ പട്ടിക പരിഷ്കരണ നടപടികളുമായി മുന്നോട്ടുപോകുന്നത് യഥാര്‍ത്ഥ വോട്ടര്‍മാരെ ഒഴിവാക്കുന്നതിനായിട്ടാണെന്ന് യോഗം കുറ്റപ്പെടുത്തി.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എ. സുരേഷ് കുമാർ, സാമുവല്‍ കിഴക്കുപുറം, കെ. ജാസിംകുട്ടി, പി.കെ. മോഹന്‍രാജ്, ജെറി മാത്യു സാം, ഈപ്പന് കുര്യൻ, ആര്. ദേവകുമാര്‍, ദീനാമ്മ റോയി, സക്കറിയ വര്‍ഗീസ്, ബിജു വര്‍ഗീസ്, കെ. ശിവപ്രസാദ്, എബി മേക്കരിങ്ങാട്ട്, സിബി താഴത്തില്ലത്ത് എന്നിവര്‍ പ്രസംഗിച്ചു.
National
ന്യൂഡല്‍ഹി: നവംബര്‍ ഒന്ന് മുതല്‍ കേരളത്തില്‍ വോട്ടര്‍ പട്ടിക പരിഷ്കരണ നടപടികള്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. പശ്ചിമ ബംഗാള്‍, തമിഴ്നാട്, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലും എസ്ഐആര്‍ നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബംഗാളില്‍ ഇത് സംബന്ധിച്ച ഒരുക്കങ്ങള്‍ തുടങ്ങി.
വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടര്‍മാരുടെ യോഗം വിളിച്ചു. ജില്ലാ തലത്തില്‍ ഹെല്പ് ഡെസ്ക്കുകള്‍ തുടങ്ങാനാണ് തീരുമാനം. എസ്ഐആറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറുമായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.
കേരളത്തില്‍ എസ്ഐആര്‍ നീട്ടിവയ്ക്കണമെന്ന് ഗ്യാനേഷ് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേരളം ആവശ്യപ്പെട്ടിരുന്നു. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളിലാണ് ആദ്യഘട്ടത്തില്‍ എസ്ഐആര്‍ നടപ്പാക്കുക. ബിഹാര്‍ മാതൃകയില്‍ മൂന്ന് മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം.